2011 ഏപ്രിൽ 14, വ്യാഴാഴ്‌ച

മേലത്തെപീടിക കുടുംബ ശാഖകള്‍ ഒത്തു ചേരുന്നു

പുരാതന ക്രൈസ്തവ കേന്ദ്രമായ കല്ലൂപ്പാറ നിന്നും പതിനേഴാം നൂറ്റാണ്ട് അവസാനം കോട്ടയത്ത് എത്തിയ  മേലത്തെപീടിക കുടുംബ ശാഖകളില്‍ ഉള്‍പ്പെടുന്ന തിരുവാര്‍പ് കൊച്ചു പുരക്കല്‍ചിറ , മാളിയേക്കല്‍ , മാധവശ്ശേരി, വാഴത്തറ കുടുംബ അംഗങ്ങള്‍ 2011 മെയ്‌ 29  ഞായര്‍ 2 പി എം നു തിരുവാര്‍പ് മര്‍ത്ത്ശ്മുനി പള്ളിയില്‍ ഒത്തു ചേരുന്നു .
ഇപ്പോള്‍ ഇന്ത്യയുടെ  വിവിധ ഭാഗങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഈ കുടുംബ അംഗങ്ങളുടെ ഏറെ കാലങ്ങളായുള്ള സ്വപ്നം ആണ് ഈ കൂട്ടായ്മയില്‍ കൂടി പൂവണിയുന്നത് .
 പുരാതന ക്രൈസ്തവ കേന്ദ്രമായ കല്ലൂപ്പാറയിലെ പ്രശസ്തമായ ആറുവീടന്‍ കുടുംബങ്ങളില്‍ ഒന്നാണ് മേലത്തെപീടിക കുടുംബം . ആറുവീടന്‍ കുടുംബങ്ങള്‍ ഇടപ്പള്ളി തമ്പുരാക്കന്മാരുടെ കല്‍പ്പന പ്രകാരം കടമ്പനാട്ട് നിന്നാണ് കല്ലൂപ്പാറ എത്തുന്നത്‌.പന്ത്രണ്ടാം നൂറ്റാണ്ടില്‍   പാണ്ട്യ രാജാവിന്റെ ആക്രമത്തില്‍ , മാര്‍ തോമ ശ്ലീഹയാല്‍ സ്ഥാപിക്കപ്പെട്ട നിലക്കല്‍ പള്ളി തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന്   ആറുവീടന്‍ കുടുംബങ്ങള്‍   കടമ്പനാട്ട് എത്തി എന്നതാണ്ഐതിഹ്യം. കല്ലൂപ്പാറ വലിയ പള്ളി സ്ഥാപിച്ചത് ഈ കുടുംബങ്ങള്‍ ആയിരുന്നു.  ആറുവീടന്‍ കുടുംബങ്ങള്‍ ഒരേ തായ് വഴിയില്‍ നിന്നും ആണ് ഉത്ഭവിച്ചതാണ്  എന്ന ഐതിഹ്യവും നിലവിലുണ്ട്.
 കല്ലൂപ്പാറ ദേവീ ക്ഷേത്രത്തില്‍ പൂജവസ്തുക്കള്‍ തൊട്ടു ശുദ്ധി വരുത്തുന്നതിനും വ്യാപാരാവശ്യത്തിനും ആയിരുന്നു ആറുവീടന്‍ കുടുംബങ്ങള്‍   ഇടപ്പള്ളി തമ്പുരാന്‍ നിര്‍ദേശിച്ചത് പ്രകാരം കല്ലൂപ്പാറ എത്തിയത്. എന്നാല്‍ ക്ഷേത്രത്തോട് ചേര്‍ന്ന് പള്ളി സ്ഥാപിക്കപ്പെട്ടതില്‍ അസഹിഷ്ണത പ്രകടിപ്പിച്ച ഒരു വിഭാഗം ഹൈന്ദവര്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് വൈദികന്റെയും കപ്യാരുടെയും വേഷം കെട്ടി ധൂപ കുറ്റി വീശി ഹാസ്യ നാടകവുമായി ഘോഷയാത്ര നടത്തുക പതിവുണ്ടായിരുന്നു.തങ്ങളുടെ മതാചാരങ്ങളെയും പൌരോഹിത്യത്തെയും  ജനമദ്ധ്യത്തില്‍ അധിക്ഷേപിച്ചതിനെ  വിശ്വാസ ധീരരായ മേലത്തെപീടിക കുടുംബ അംഗങ്ങള്‍ ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മേലത്തെപീടിക കുടുംബ ശാഖകള്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ താമസം മാറി എന്നതാണ്  ഐതിഹ്യം .കോട്ടയത്ത്  എത്തിയ  മേലത്തെപീടിക കുടുംബ അംഗങ്ങള്‍ തങ്ങളുടെ മാതൃ ദേവാലയമായ കല്ലൂപ്പാറ വലിയ പള്ളിയില്‍ തുടര്‍ന്നും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുക പതിവായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്  കല്ലൂപ്പാറവലിയ പള്ളിയില്‍ ഉപയോഗിച്ചിരുന്ന  വെള്ളിയില്‍ അതിമനോഹരമായി നിര്‍മ്മിച്ച  ധൂപ കുറ്റിയില്‍  " മാധവശ്ശേരി പാപ്പി വക, തിരുവാര്‍പ് "എന്ന്  രേഖപ്പെടുത്തിയിരുന്നു.ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവാര്‍പ് മാധവശ്ശേരി പാപ്പി എന്ന കാരണവര്‍ നേര്‍ച്ചകാഴ്ച ആയി സമര്‍പ്പിച്ചതാണ്  ഈ ധൂപ കുറ്റി . ദൌര്‍ഭാഗ്യകരമെന്നു    പറയട്ടെ ഈ അമൂല്യ നിധി പള്ളി അധികാരികളുടെ സൂക്ഷ്മ കുറവ് മൂലം നഷ്ടപ്പെട്ടു പോയത്രേ.ഇതേ പൈതൃകം അവകാശപ്പെടുന്ന വയലില്‍ കുടുംബം, ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയിലും ,  കാരക്കല്‍ കുടുംബം, തിരുവല്ല കാരക്കല്‍ എന്ന സ്ഥലത്തും ഉണ്ട്.
                                 കോട്ടയത്ത്‌ എത്തിയ മേലത്തെപീടിക കുടുംബ അംഗങ്ങള്‍ തുടക്കത്തില്‍ കോട്ടയം ചെറിയ പള്ളിയില്‍ ആയിരുന്നു  ആത്മീയ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് .  തുടര്‍ന്ന് 1898 -നു പാണംപടി  പള്ളിസ്ഥാപിക്കുന്നതിന്  ഈ കുടുംബങ്ങള്‍ ആയിരുന്നു നേതൃത്വം നല്‍കിയത് .വിശ്വാസ തീഷ്ണതയില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാത്ത ഈ കുടുംബം ഇന്നും ആ പാരമ്പര്യത്തില്‍ അടിയുറച്ചു നില്‍ക്കുന്നു.
നൂറ്റാണ്ടുകളുടെ ഗതകാല സ്മരണകള്‍ പുതുക്കുന്നതിനും ചിന്നി ചിതറി കിടക്കുന്ന കുടുംബ അംഗങ്ങളുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ,മേലത്തെപീടിക കുടുംബത്തിലെ ഇതര ശാഖകളും ആയി  ബന്ധം കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും ശക്തമായ സംഘടനക്കു രൂപം  കൊടുക്കുന്നതിനാണ് ഈ ഒത്തുചേരല്‍ .